14 January 2016

എന്റെ കഥ

കഴിഞ്ഞ ദിവസത്തെ ടാർഗറ്റ് അച്ചീവ് ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
പലവിധ ഭാവങ്ങളാൽ ഓരോ മുഖങ്ങളും അവയിലെ ഓരോ ജോഡി കാതുകളും ശ്രോതാക്കളായി നിലകൊണ്ടു.
സാധാരണ കൂടുതൽ പെർസന്റേജ് കോൺട്രിബ്യൂട്ട് ചെയ്യാറുള്ള മെൻസ് ക്യാഷ്വൽ വെയറിന്റേത് കഴിഞ്ഞ ദിവസം വളരെ കുറവായിരുന്നു. എന്താ സ്വപ്നാ സംഭവിച്ചത്?
സ്റ്റാഫ് മീറ്റിംഗിനിടയിൽ ഉടലെടുത്ത അത്തരമൊരു ചോദ്യത്തിനു മെൻസ് ക്യാഷ്വൽ വെയർ ഇൻ ചാർജ് സ്വപ്ന ഒന്നോ രണ്ടോ സെക്കന്റുകൾക്കിടയിൽ എസ്.എം ന്റെ മുഖത്തേക്ക് തന്റെ ദൃഷ്ടിയെ കൊണ്ടെത്തിക്കുകയും എന്നാൽ അയാളുടെ ചോദ്യത്തിനു ഉത്തരം നൽകാൻ കഴിയാതെ വൃദ്ധകളുടെയെന്ന പോലെ ചുണ്ടുകൾ ചലിപ്പിക്കുകയും ചെയ്‌തു. എന്നാലാ ചലനങ്ങളിൽ ആശയവിനിമയത്തിനനുയോജ്യമായ ഒന്നും തന്നെ അടങ്ങിയിരുന്നില്ല.
ജോലിത്തിരക്കു കഴിഞ്ഞ് ഷോപ്പിൽ നിന്നും പുറത്തേക്കിറങ്ങി ബസ് സ്റ്റോപ്പിലേയ്‌ക്ക് നടക്കുമ്പോഴും ആറ് നാല്പതിന്റെ സർക്കാർ ബസ്സ് കയറി തന്റേത് എന്ന് പൂർണമായി പറയുവാൻ സാധിക്കാത്തതും എന്നാൽ ഇപ്പോൾ തന്റേത് മാത്രമായ ഹോസ്റ്റൽ റൂം ലക്ഷ്യമാക്കിയുള്ള യാത്രയിലുടനീളവും അവളുടെ ചിന്തകൾ മറ്റേതൊക്കെയോ ദേശങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.
മനസും ശരീരവും ഏതാണ്ട് ഒരേ സമയം സഞ്ചാരമവസാനിപ്പിയ്‌ക്കുകയും ഹോസ്റ്റൽ റൂമിൽ തനിക്കു വിധിക്കപ്പെട്ട ബെഡിലേക്ക് സ്വന്തം ശരീരമുപേക്ഷിക്കുകയും ചെയ്‌തു. ഇതേ നിമിഷം ഭിത്തിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഘടികാരത്തിന്റെ കൈകൾ എട്ടുമണിക്ക് എത്തിച്ചേരേണ്ട തൽസ്ഥാനങ്ങളിൽ നിൽക്കുകയും തുടർന്ന് മുന്നോട്ടു ചലിക്കുകയും ചെയ്‌തു.
ഇരുട്ടിൽ ബെഡിൽ ശൂന്യമായി അവശേഷിച്ച ഭാഗം പരതി അഞ്ചിഞ്ചു വലിപ്പമുള്ള മൊബൈൽ ഫോൺ കണ്ടെത്തിയതോടൊപ്പം അതിനു മുകൾ ഭാഗത്തായി ക്രമീകരിച്ചിരുന്ന പവർ കീയിൽ വിരലമർത്തി.
പന്ത്രണ്ട് മുപ്പത്തിനാല് എ.എം എന്ന് സ്‌ക്രീനിന്റെ ഇടത് വശത്ത് മുകളിലായി തെളിഞ്ഞു നിന്നു. അതിനു താഴെ പകുതി മങ്ങി നിന്ന ഒൻപത് ഡോട്ടുകളിലങ്ങിങ്ങായി അവളുടെ വിരലുകൾ ചലിച്ചു.
ഡാറ്റ കണക്ഷൻ എനേബിൾ ചെയ്തപ്പോഴേക്കും ഫെയ്‌സ്ബുക്ക് മെസ്സെഞ്ചറിലും വാട്ട്സ് ആപ്പിലുമായി കുറേയേറെ മെസ്സേജുകൾ വന്നു നിറഞ്ഞു.
എന്താ സ്വപ്ന ഒന്നും മിണ്ടാത്തെ?
വായിച്ചുകൊണ്ട് അവൾ അറിയാതെ ചിരിച്ചുപോയി. തന്റെ വാക്കുകൾക്കായി ഒരാൾ കാത്തിരിക്കുന്നുണ്ടു പോലും! തന്റെ ശബ്ദം പോലും തന്നിൽ നിന്നകന്നു പോയതായി അവൾക്കു തോന്നി. യന്ത്രങ്ങളെപ്പോലെ ഒരേ കാര്യങ്ങൾ തന്നെ ദിവസവും ചെയ്‌തു കൊണ്ടിരിക്കുന്നു.
നഗരത്തിലെ മുന്തിയ ഷോപ്പിലെ സെയിൽസ് ഗേൾ, അല്ല. കസ്റ്റമർ സർവീസ് അസിസ്റ്റന്റ്. അവൾ തിരുത്തി. അങ്ങനെയൊരു ജോലിപോലും താൻ വെറുത്തു തുടങ്ങിയിരിക്കുന്നു.
ഇരുപത്തിയെട്ടു വർഷങ്ങൾ തന്റെ മനസിനും ശരീരത്തിനും വരുത്തിയ മാറ്റങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ ഭൂരിഭാഗം മനുഷ്യർക്കും സംഭവിച്ചിട്ടുള്ളതു പോലെ നഷ്ടങ്ങൾ മാത്രമായിരുന്നു തന്റെയും ജീവിതത്തിൽ. വേണ്ട, സ്വന്തം ജീവിതം ഓർത്തെടുക്കുവാൻ ശ്രമിയ്‌ക്കേണ്ട. അതൊരു ക്ലീഷേ മാത്രമായി മാറും. അവൾ സ്വയം അതിൽ നിന്നും പുറത്തു കടക്കുവാൻ ശ്രമിച്ചു.
എന്താണിപ്പോളുമൊന്നും പറയാത്തെ?
വീണ്ടുമയാളുടെ മെസ്സേജ് മെസ്സെഞ്ചറിൽ പ്രത്യക്ഷപ്പെട്ടു.
ഫെയ്‌സ്ബുക്ക് ഐ.ഡി ക്രിയേറ്റ് ചെയ്‌ത കാലങ്ങളിലെന്നോ ലഭിച്ച ഫ്രണ്ട് ആണ് സുധീപ്. അന്നയാളുടെ വാക്കുകളിൽ മാന്യതയുടെ നിഴലുകൾ അനുഭവപ്പെട്ടിരുന്നു. അതിനാലാകാം കണ്ടിട്ടില്ലാത്ത ഒരു നല്ല ഫ്രണ്ടായി മാറുവാനയാൾക്കു കഴിഞ്ഞത്. അതുകൊണ്ടു കൂടിയാകാം തന്റെ ജീവിതത്തിലുണ്ടായ വീഴ്‌ചകൾ എന്നോ ഒരിക്കൽ അയാളോടു പറഞ്ഞത് (മനസ് അരുത് എന്നു പറഞ്ഞിരുന്നുവെങ്കിൽക്കൂടി).
അതിന് അയാളിൽ നിന്നുണ്ടായ മറുപടി ആ ഫ്രണ്ട്ഷിപ്പിന്റെ ദൃഡത ഉറപ്പിയ്‌ക്കാൻ പോന്നതായിരുന്നു.
ജീവിതത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. ചിലപ്പോൾ നമ്മൾ പോലുമറിയാതെ സംഭവിച്ചു പോയവ. അവയെയോർത്ത് വ്യാകുലപ്പെട്ടുകൊണ്ടേയിരുന്നാൽ നമ്മളാ ചെളിക്കുണ്ടിൽ തന്നെ നിന്നുപോകുകകയേയുള്ളൂ. മുന്നോട്ടു നടക്കണം. ഒരല്പം ആയാസത്തോടെയാണെങ്കിലും ഒരുപക്ഷേ കാലത്തിനൊപ്പം നടക്കാനായില്ലെങ്കിലും ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടേണ്ടി വരില്ല.
അയാൾ നല്ലൊരു സുഹൃത്തായി മാറുകയായിരുന്നോ?
പലപ്പോഴും രാത്രികളിൽ താൻ ഓൺലൈനിൽ ആയിരിക്കുമ്പോൾ ഇൻബോക്സിൽ പ്രത്യക്ഷപ്പെടാറുള്ള മെസ്സേജുകളുടെ മറുഭാഗത്തുണ്ടായിരുന്ന മനുഷ്യരിൽ - ആൺ വർഗത്തിൽ - ഒരു നല്ല മനുഷ്യനായി അകലെ മാറിനിന്നത് അയാൾ മാത്രമായിരുന്നു.
മറ്റുള്ളവർ ഒന്നോ രണ്ടോ ഹായ്കൾക്കപ്പുറം വാട്ട്സ് ആപ്പ് നമ്പർ അന്വേഷിക്കുന്നതിൽ അവസാനിച്ചു നിന്നു.
പ്രവാസിയായിരുന്ന അയാൾക്ക് തന്റെ ക്യാരക്ടർ ഇഷ്ടമായെന്നും വീട്ടിലെത്തിയാൽ വന്ന് ആലോചിക്കട്ടെയെന്നുമുള്ള ചോദ്യത്തിനു വേണ്ട എന്ന മറുപടി പറയുവാൻ മാത്രമേ തോന്നിയുള്ളൂ.
അയാളോടുള്ള അനുകൂലമായ പ്രതികരണങ്ങൾ ഒരുപക്ഷേ തന്റെ ജീവിതത്തിൽ പിന്നീട് കറുത്ത ഒരേടായി മാറുമന്നവൾ ഭയപ്പെട്ടു. കാരണങ്ങൾ വളരെ മുൻപു തന്നെ പറഞ്ഞിരുന്നതിനാലാകും പിന്നീടൊന്നും ചികഞ്ഞെടുക്കുവാനയാളും ശ്രമിക്കാതിരുന്നത്.
 അയാളുടെ മെസ്സേജ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു.
എനിയ്‌ക്ക് തന്നെയൊന്നു കാണണം സംസാരിയ്‌ക്കണം. വാട്ട്സ് ആപ്പ് നമ്പർ പറയ്... പ്ലീസ്.
ഒന്നോ രണ്ടോ മിനിറ്റുകൾ അവൾ ഫോണിലേയ്‌ക്ക് നോക്കിയിരുന്നു. സ്‌ക്രീൻ കറുപ്പിനാലാവരണം ചെയ്യാൻ തുടങ്ങിയപ്പോൾ ഡാറ്റ കണക്ഷൻ ഡിസേബിൾ ചെയ്‌ത് കുറച്ചു നേരമവൾ കണ്ണുകളടച്ച് തല ഭിത്തിയിലേക്ക് ചാരി.
ഈ ലോകത്തിൽ ആരെയും വിശ്വസിക്കുവാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ തന്നെപ്പോലും. ഒരു കണ്ണുകൊണ്ട് മന്ദഹസിക്കുമ്പോൾ മറുകണ്ണുകൊണ്ട് ശരീരത്തെ അളന്നെടുക്കുന്നു. അതാണിപ്പോൾ തനിക്കു ചുറ്റുമുള്ള ലോകം. അത്തരമൊരു ചിന്ത അവളിൽ ഒരു ദീർഘനിശ്വാസമായി പരിണമിച്ചു.
ഇവിടെ താൻ തിരഞ്ഞെടുക്കുന്നതെന്തോ അതാകും തന്റെ നാളെകളെ നിർണയിക്കുന്നത്.
ജീവിതം നൽകുന്ന ഭാഗ്യപരീക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് വീണ്ടുമൊരിക്കൽക്കൂടി തന്റെ മനസ്സിനെയും ശരീരത്തെയും സമർപ്പിയ്‌ക്കുവാനവൾ മടിച്ചു.
ഒരിക്കൽക്കൂടി ഫോൺ എടുത്തു. മെസ്സെഞ്ചർ ഓപ്പൺ ചെയ്‌തു.
സോറി, എനിക്കതിൽ താല്പര്യമില്ല.
സ്വപ്‌ന?
അത്ര മാത്രമായിരുന്നു അതിനയാളുടെ പ്രതികരണം.
മനസ് കുറച്ചു ശാന്തമായതു പോലെ.
മറ്റെന്തോ ചിന്തിച്ചിട്ടെന്ന പോലെ അവൾ ഫെയ്‌സ്ബുക്ക് ലോഗിൻ ചെയ്‌തു. അപരിചിതരായി ഫ്രണ്ട്സ് ലിസ്റ്റിൽ ഉണ്ടായിരുന്നവ ഓരോന്നായി അൺഫ്രണ്ട് ലിസ്റ്റിലേക്ക് നീക്കി, പ്രൊഫൈൽ റീഫ്രഷ് ചെയ്‌തു. അവശേഷിക്കുന്നവ തന്റെ ചുരുക്കം ഫ്രണ്ട്സ്! അക്കൂട്ടത്തിൽ അയാളുടെ പേരും അവശേഷിക്കുന്നു.
ഒരിക്കൽക്കൂടി പ്രൊഫൈൽ റീഫ്രഷ് ചെയ്‌തു. അതിനൊപ്പം മറ്റൊരു അശ്ലീല പേജുകൂടി പ്രതക്ഷപ്പെട്ടു! സുധീപ് ഷെയേർഡ് വിത് ത്രീ അതേർസ്
ഒരിക്കൽക്കൂടി അവൾ അൺഫ്രണ്ട് ലിസ്റ്റിലെത്തി.
തന്റെ തീരുമാനം. അതു തന്നെ മറ്റൊരു പ്രതികൂല സാഹചര്യത്തിൽ നിന്ന് പുറത്തെത്തിച്ചിരിക്കുന്നു, ചിന്തകളുടെ അറിയപ്പെടാത്ത വഴികളിൽ നിന്നും.
ചുറ്റുപാടുകൾ പുതിയൊരു പ്രഭാതത്തിനായി തയ്യാറെടുത്തുകൊണ്ടിരുന്നു. അതിനൊപ്പം ഇന്നലെകളുടെ ഭാരമേറിയ ദുഷിച്ച ഭാണ്ഡങ്ങൾ അവൾ ഉപേക്ഷിക്കുവാൻ തുടങ്ങി.
*****
പുതിയൊരു രചന കൂടി ബൂലോകത്തു നിന്നും വായിച്ചു. മൗസ് താഴേക്ക് സ്‌ക്രോൾ ചെയ്‌തു.

3 അഭിപ്രായങ്ങൾ

സ്വപ്‌ന Jan 8, 2016 12:00 pm
എന്റെ ജീവിതം ഒരു കഥയായി മാറുകയാണിവിടെ.

ജീവിതം പലപ്പോഴും അങ്ങനെയാണ് സ്വപ്‌ന. വല്ലാതെ വഴിമുട്ടി നിൽക്കും. എങ്കിലും മുന്നോട്ടു നീങ്ങാൻ ഒരു പാത കണ്ടെത്താനാകും. ആശംസകൾ.

Ajith  January 11, 2016 10:50 am
          ഓരോ ജീവിതവും കാലം ഏറുമ്പോൾ കഥകൾ മാത്രമാകും. കഥകൾ!

ശരീരം നശ്വരമാണ്. ആത്മാവ് അനശ്വരവും. ആശംസകൾ.

പുതിയൊരു അഭിപ്രായം രേഖപ്പെടുത്തുന്നതിനു വേണ്ടിയുള്ള കഴ്‌സർ മിന്നിക്കൊണ്ടിരുന്നു. പതിയെ അവിടെ അക്ഷരങ്ങൾ തെളിഞ്ഞു തുടങ്ങി.

അക്ഷരങ്ങൾക്ക് പുതിയൊരാത്മാവിനെ സൃഷ്ടിക്കുവാനുള്ള കഴിവുണ്ട്. ആശംസകൾ.

07 December 2013

അനാമകം

ഏഴഴകാണ് കറുപ്പിനെന്ന് ആരോ പണ്ട് പറഞ്ഞത് ഓർമയിൽ വന്നതിനാലാകാം തന്റെ മുന്നിലിരിക്കുന്ന എണ്ണമെഴുക്ക് തോന്നുന്നിക്കുന്ന കറുത്ത കോപ്പയെ വാത്സല്യത്തോടെ തലോടുവാൻ തന്നെ പ്രേരിപ്പിച്ചത്. എന്നാൽ കപ്പിലുള്ള ദ്രാവകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിച്ചേക്കാവുന്നതുമായ വസ്തുതകൾ കണക്കിലെടുത്ത് ചെറിയൊരു നെടുവീർപ്പിലൂടെ മറ്റുള്ളവയ്‌ക്ക് വിരാമം സൃഷ്ടിച്ചുകൊണ്ട് കറുപ്പു പടർന്നിരിക്കുന്ന ഇളം ചൂടു കട്ടൻ അയാൾ പാനം ചെയ്യാനൊരുമ്പെട്ടു.
എടിയേ…”
അകത്തേക്കു നോക്കി നീട്ടിവിളിക്കുവാനായി അയാളുടെ വായ തുറക്കുകയും നാവ് വളയുകയും ചെയ്‌തു.
          ന്താ മനുഷ്യാ
വർഷങ്ങൾക്കു മുൻപ് നിയമപരമായി വിവാഹമോചനം നേടിയെടുക്കുകയും മറ്റെവിടെയോ ജീവിക്കുകയും ചെയ്യുന്ന തന്റെ ഭാര്യയായിരുന്നവളിൽ നിന്ന് ഇപ്പോൾ ഇത്തരത്തിലൊരു മറുപടിയ്‌ക്കു വകയില്ലെന്ന് തിരിച്ചറിഞ്ഞ് താടിയും തടവി വീണ്ടും പഴയപടി ഇരിപ്പ് തുടർന്നു.
          പെട്ടെന്ന് അയാൾ മുറിയ്‌ക്കുള്ളിലേക്ക് കടക്കുകയും പഴകിക്കറുത്ത മേശയുടെ മൂടി വലിച്ചു തുറന്ന് എന്തോ തിരയുവാനാരംഭിക്കുകയും ചെയ്‌തു. മേശയ്‌ക്കുള്ളിലെ ഇരുട്ടിൽ തിങ്ങിക്കഴിഞ്ഞിരുന്ന കുറേയേറെ കടലാസുകൾ കിലുകിലാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അയാളുടെ കൈകളിലൂടെ പുറത്തെ വെളിച്ചത്തിലേക്ക് ചാടുകയും ചിലതൊക്കെ കുന്തിച്ചിരുന്ന അയാളുടെ കുണ്ടിക്കു കീഴെ തൊട്ടുരുമ്മി കിടക്കുകയും ചെയ്‌തു. അതിലൊന്നിൽ താൻ കുറച്ചു വർഷങ്ങൾക്കു മുൻപ് സഞ്ചരിച്ചതിന്റെ ബാക്കിയായി അവശേഷിച്ച തീവണ്ടി ശീട്ടും ഉണ്ടായിരുന്നു.
                 *   *   *   *   *   *   *
    ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണെന്നാരോ പറഞ്ഞു. എതിരേയുള്ള പാളത്തിലൂടെ ഏതോ ഒരു തീവണ്ടി പോകാനുണ്ടത്രേ! അതു കഴിഞ്ഞേ തന്നെയും വഹിച്ചുകൊണ്ടിതു ചലിക്കുകയുള്ളൂ.
മീനവെയിൽ കഷണ്ടി ബാധിച്ചിരുന്ന അയാളുടെ നെറ്റിയിൽ കളിയാടുകയും പരിണിതഫലമായി സൃഷ്ടിക്കപ്പെട്ട വിയർപ്പുകണങ്ങൾ ചുളിവുവീണ നെറ്റിയിലൂടെ മലമുകളിൽ നിന്നുത്ഭവിച്ച് നീർച്ചാലുകളിലൂടെയെന്ന പോലെയൊഴുകി പുരികത്തിൽ തഴച്ചുവളർന്നു നിന്ന രോമങ്ങൾക്കുള്ളിലെവിടെയോ പോയൊളിച്ചു. പിന്നീടവ ഉറുമ്പിൻ തലയോളം പോന്ന ഉപ്പുകണങ്ങളായി രൂപാന്തരപ്പെടുകയും അവയിൽ അയാളുടെ കൈവിരലുകൾ, മരിച്ച പുഴയിൽ നിന്നും മണൽ കോരുന്ന യന്ത്രക്കൈകളെന്ന പോലെ പ്രവർത്തിക്കുകയും ചെയ്‌തു.
          ഏതോ ഒരു ഭ്രാന്തൻ കോറിയിട്ട വരകൾ പോലെ ഒരു തീവണ്ടി എതിർദിശയിലുണ്ടായിരുന്ന പാളത്തിലൂടെ ശബ്ദമുണ്ടാക്കിക്കൊണ്ട് കടന്നുപോയി. ശേഷം ചുരമിറങ്ങി വന്ന തന്നെയും വയറിലാക്കി വടക്കേയറ്റത്തുനിന്നും തീവണ്ടി അങ്ങു തെക്കോട്ടു ചൂളം വിളിചുകൊണ്ടോടാൻ തുടങ്ങി.
                             *        *        *        *        *        *        *        *
          ചുറ്റും ചിതറിക്കിടന്ന കടലാസു കഷ്ണങ്ങൾ അയാളെ നോക്കിച്ചിരിച്ചു. മേശ ശൂന്യമായി. ആ ശൂന്യതയിലേയ്‌ക്ക് ചുറ്റിനും കിടന്ന കടലാസുകൾ പെറുക്കിക്കൂട്ടിയെറിഞ്ഞ്  അയാൾ എഴുനേറ്റു.
                             *        *        *        *        *        *        *        *
          തെക്കോട്ടോടിയ വണ്ടി തലസ്ഥാന നഗരിയിൽ എത്തി കിതച്ചു നിന്നു. തീവണ്ടിയുടെ വയറിൽ നിന്നും പുറത്തുചാടി കൈയ്യിൽ കരുതിയ ബാഗും പിടിച്ച് അയാൾ ആ നഗരത്തിനുള്ളിലേക്കെവിടെയോ ബസ്സുകയറി. അറിയാത്ത കുറേയേറെപ്പേർ തന്നെ തൊട്ടുരുമ്മി നിന്നു. മൊബൈൽ ഫോണുകൾ ചുറ്റിനും തൊണ്ടപൊട്ടി പാടുകയും വിറയ്‌ക്കുകയും ചെയ്‌തു.
          പണ്ടൊരിക്കൽ അമ്മയുടെ വയറ്റിൽ നിന്നും പുറത്തുവന്ന് താൻ കണ്ണുതുറന്നു കണ്ട ലോകത്തേയ്‌ക്ക് അയാൾ ബസ്സിറങ്ങി. ജനിച്ച നാട്. വളർന്ന നാട്!
                             *        *        *        *        *        *        *        *
          അലമാരിയിലോ തുകൽ സഞ്ചിയിലോ ഇപ്പറഞ്ഞ രണ്ടു വസ്തുക്കൾക്കും അങ്ങനെയൊരു നാമം നൽകുവാനുള്ള പരിമിതികളുണ്ടെങ്കിലും അന്വേഷിക്കേണ്ടതുണ്ടോ എന്ന ചിന്ത അയാളിലുടലെടുത്തു. അത് ശരിവച്ചുകൊണ്ട് അലമാരിയിലേക്ക് അയാൾ തിരച്ചിൽ പരിവർത്തനം ചെയ്‌തു.
പഴകിയതും മുഷിഞ്ഞുനാറുന്നവയുമായ കുറേയേറെ തുണിക്കെട്ടുകൾ പേറിയിരുന്ന അവിടം അയാളുടെ വിയർപ്പു ഗന്ധത്തിനാൽ ദുഷിച്ചിരുന്നു. ഇതുവരെയുണ്ടായിട്ടില്ലാത്ത ഒരറപ്പ് അയാൾക്ക് തന്നോടുതന്നെ അപ്പോൾ തോന്നി.
*        *        *        *        *        *        *        *
മ്മാ ദേ…”
മുറ്റത്തുനിന്ന കുട്ടി അകത്തേക്കോടി. അകത്തുനിന്നും ചെറുപ്പം വിട്ടുമാറിയ ഒരു സ്ത്രീ പുറത്തേക്കുവന്നു.
ഗോപീന്റെ വീടുതന്നെയല്ലേ?
ആരാ?
അപരിചിതന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകാതെ, മറ്റൊരു ചോദ്യം അവരിൽ നിന്നുമുണ്ടായി.
ഗോപീന്റെ ഒരപ്പച്ചീടെ മോനായിട്ടുവരും. ആളിവിടില്ലേ?
ഇല്ലയെന്ന ഉത്തരം നൽകുന്നതിനോടൊപ്പം ആഗതന് ഉമ്മറത്തേക്ക് ഒരു കസേര വലിച്ചു നീക്കിയിട്ടുകൊടുക്കുകയും ചെയ്‌തു.
          സന്ധ്യയോടടുത്തപ്പോൾ ഗോപിയെത്തുകയും അതിഥിയെ മനസ്സിലാക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. കുറച്ചു ദിവസത്തേയ്‌ക്ക് ഇവിടെ തങ്ങുകയാണ് ഉദ്ദേശ്യമെന്ന് അയാളുടെ വാക്കുകളിൽ നിന്ന് പരോക്ഷമായി മനസ്സിലാക്കുകയും ഭാര്യയെ അറിയിക്കുകയും ചെയ്‌തു. എന്നാൽ എത്ര ദിവസത്തേക്കെന്നുള്ളത് അജ്ഞാതമായിരുന്നു. ചോദിക്കാൻ അയാളുടെ മനസ്സ് സമ്മതിച്ചതുമില്ല.
          കിടക്കുമ്പോൾ ആതിഥേയന്റെ മനസ്സുനിറയെ തങ്ങളുടെ ഇല്ലായ്‌മകൾക്കിടയിലേക്ക് വയറുവീർത്ത ബാഗുമായെത്തിയ വ്യക്തിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ചെറുപ്പത്തിലെങ്ങോ നാടുവിട്ടവന്റെ പ്രത്യക്ഷപ്പെടലിനുള്ള കാരണം കണ്ടെത്തുവാനാകാതെ അയാൾ ഉറക്കത്തിലേക്കു കടന്നു.
                             *        *        *        *        *        *        *        *
          അവശേഷിച്ച തുകൽ സഞ്ചിയും അയാളുടെ കൈയ്യുകളാലും കണ്ണുകളാലും പീഡിപ്പിക്കപ്പെട്ടു. അയാളാഗ്രഹിച്ചത് നൽകുവാനാകാതെ തുകൽ സഞ്ചി അയാളുടെ കൈയ്യിലിരുന്ന് പിടഞ്ഞു. ചുറ്റിനും പഴയ ഓർമകൾ തളം കെട്ടി.
                             *        *        *        *        *        *        *        *
          അടുത്ത പ്രഭാതത്തിൽ അതിഥിയുടെ ബാഗിന്റെ വീർത്ത വയറു തുറക്കപ്പെട്ടു. പുറത്തേക്ക് ചാടുവാൻ വെമ്പിനിന്ന മുഷിഞ്ഞ കുറച്ചു തുണികൾ ആരോടും അനുവാദം ചോദിക്കാതെ പുറത്തേക്കു ചാടി. അവശേഷിച്ചവ അയാൾ ശ്രദ്ധയോടെ എടുത്ത് അടുത്തുകണ്ട മേശപ്പുറത്തു വച്ചു. അവ പുറം ചട്ടകൾ നശിച്ചവയും അല്ലാത്തവയുമായ പുസ്തകങ്ങളായിരുന്നു!
                             *        *        *        *        *        *        *        *
          താൻ താലികെട്ടിയ സ്ത്രീ മറ്റൊരുവന്റെ ഭാര്യയായതും അവന്റെ കുട്ടികളുടെ അമ്മയായതും അയാൾ ഇടക്കൊക്കെ സ്വപ്നം കണ്ടുണർന്ന് ചിരിയ്‌ക്കുകയും കരയുകയും ചെയ്‌തു. അതയാളുടെ അസുഖത്തിന്റെ തുടർച്ചിയായിരുന്നു. തന്റെ സഹധർമ്മിണി തന്നെ വിട്ടുപോകുവാൻ കാരണമായ അതേ അസുഖത്തിന്റെ തുടർച്ച.
                             *        *        *        *        *        *        *        *
          അധികസമയവും പുസ്‌തകങ്ങൾക്കൊപ്പമായിരുന്നു അയാൾ. ഒന്നോ രണ്ടോ പുസ്‌തകവുമായി ഏതെങ്കിലും തണലിൽ പായവിരിച്ചിരിയ്‌ക്കുന്നതും വായിക്കുകയും കിടക്കുകയും ചെയ്‌തു. അന്യന്റെ കരുണയാൽ ശരീരത്തിനാഹാരവും മനസിനക്ഷരങ്ങളും നൽകി മുന്നോട്ടുപോയ അയാളുടെ ജീവിതത്തിന് പതിയെ രൂപമാറ്റങ്ങൾ സംഭവിച്ചുതുടങ്ങുകയും അതയാളുടെ രണ്ടാം നാടുവിടലിൽ കലാശിക്കുകയും ചെയ്‌തു. തന്റെ നാടുവിടലിനാസ്പദമായതെന്നു തോന്നിപ്പിയ്‌ക്കുന്നതും അതിനുപരി താൻ ചെയ്‌തു എന്ന് സ്വയം സമർത്ഥിയ്‌ക്കുന്ന തെറ്റുകൾക്കുള്ള മാപ്പിരക്കലിലൂടെയെന്ന രീതിയിൽ കടന്നുപോകുന്ന കത്ത് ഗോപിയ്‌ക്ക് തപാൽ ചെയ്‌തതോടു കൂടി അയാളാ സർഗ്ഗത്തിനു തിരശ്ശീലയിട്ടു.
                             *        *        *        *        *        *        *        *
          വിവാഹശേഷമെപ്പോഴോ പണ്ടെങ്ങോ മോഹാലസ്യത്തിലാണ്ടു പോയ അസുഖം വീണ്ടുമുയിർത്തെഴുന്നേറ്റതും അത് തന്നെ ആശുപത്രിയിലെത്തിക്കുകയും തന്റെ ഭാര്യയിലുടലെടുത്ത ഭയം വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്‌ത കഥയോർത്ത് അയാൾ ചിരിച്ചുകൊണ്ട് കരഞ്ഞു.
          തന്റെ വീടാകെ കറുത്ത ചായം കൊണ്ടു നിറഞ്ഞതായി അയാൾക്കു തോന്നി. ഓർമകൾ, യാത്രകൾ, ചിന്തകൾ എല്ലാം അതിൽ മറയുവാൻ തുടങ്ങിയോ എന്ന ഭയം ഉടലെടുത്തു. സ്നേഹവും പ്രതീക്ഷയും കരുണയും കരുതലും കറുപ്പിനാൽ മൂടപ്പെടുന്നതായി തോന്നി. കണ്മുന്നിലുണ്ടായിരുന്നവയെല്ലാം പെട്ടെന്ന് മറയുകയും പതിയെ തെളിയുകയും ചെയ്‌തു. ആ വെളിച്ചത്തിൽ സഞ്ചിയിലവശേഷിച്ചിരുന്ന വസ്‌തുവകകൾക്കിടയിൽ തന്റെ പത്തിരുപതു കൊല്ലം മുൻപുള്ള മുഖം അയാൾ കണ്ടു. ഒപ്പം ഒരു സ്ത്രീ രൂപവും. വേദനിക്കുന്നവനു ചിരിക്കാൻ കഴിയുന്ന ഏറ്റവും സുന്ദരമായ ചിരി അപ്പോൾ അയാളിൽ വെളിവായി.