23 June 2013

മഴ… വെള്ളം!



മഴയുടെ ഇരമ്പൽ ഒരു നിമിഷത്തേയ്ക്ക്‌ മനസിനെ നിശ്ചലമാക്കി. എവിടേയ്ക്കൊ
എടുത്തെറിയപ്പെട്ടപോലെ ചിന്തകൾ അറിയാത്ത വഴികളിലൂടെ പാഞ്ഞു , അപൂർണ്ണമായ്‌. ഒരു നിമിഷം , കൺപീലികൾ പരസ്പരം ആശ്ലേഷിച്ച്‌ തിരിച്ചെത്തിയപ്പോഴേയ്ക്കും മഴ ശരീരത്തെ കെട്ടിപ്പുണർന്നു കഴിഞ്ഞിരുന്നു. കയ്യിലെ കാലൻ കുട വളരെവേഗം എനിയ്ക്കു പിന്തുണ പ്രഖ്യാപിച്ചു നിന്നു. 

നെഞ്ചിനടുത്ത്‌ വല്ലാത്തൊരു വിറയൽ പരിഭ്രമിച്ചുകൊണ്ട്‌ അറിയാതെ കൈ വച്ചു. മൊബൈൽ റിംഗ്‌ ചെയ്യുകയാണ്!
"ഹലൊ"
മറുതലയ്ക്കൽ പറയുന്നതൊന്നും വ്യക്തമല്ല , ശ്രദ്ധിച്ചുകേൾക്കാൻ ശ്രമിച്ചു. മഴയുടെ ഒച്ചമാത്രം കാതുകളെ ഉപദ്രവിച്ചുകൊണ്ടിരുന്നു.
കുറച്ചുകൂടി വേഗത കാലുകൾക്ക് ഇപ്പോൾ ആവശ്യമാണെന്നു
തോന്നിയതുകൊണ്ടാകണം കിതപ്പ്‌ കൂടിക്കൊണ്ടിരുന്നു. നടന്നു പഴകിയ ആ വഴികൾ
എന്റെ വേഗതയ്ക്ക് ആക്കം കൂട്ടി. വഴിവിളക്കിന്റെ പ്രകാശം മാത്രമാണിപ്പോൾ ഏക അശ്രയം,  ഈ മഴയിൽ ഒരുപക്ഷേ അതും നഷ്ടപ്പെട്ടേയ്ക്കാം.
അവളെന്തൊക്കെയോ വാങ്ങണമെന്നു പറഞ്ഞിരുന്നു. ഒരു കടലാസിൽ അവൾ ഒക്കെയും കുറിച്ചു തന്നതല്ലേ? പക്ഷെ എവിടെ?
വീണ്ടും ഫോൺ റിംഗ്‌ ചെയ്തു
"ഹലോ
ഇല്ല മറക്കില്ല ഉം ഓർമ്മയുണ്ട്‌".
എനിയ്ക്കെന്താ അത്ര ഓർമയില്ലേ? അതോ അവർക്കോ? അവരുടെയൊക്കെ കാശിപ്പൊ തന്റെ കയ്യിലാണല്ലൊ, അതുകൊണ്ടാകും. നേരം വൈകിയോ?
ജോലി കഴിഞ്ഞു തിരികെയെത്തിട്ടേയുണ്ടായിരുന്നുള്ളു, അപ്പോഴേയ്ക്കും. കുറച്ചുകൂടി
വൈയ്കിയിരുന്നെങ്കിൽ ഒരുപക്ഷേ... മഴയിപ്പോഴും മുൻപത്തേതിനെക്കാൾ വീര്യത്തോടെ തന്റെ പ്രക്രിയ തുടരുന്നു. ഒരൽപം ആശ്വാസത്തിനുവേണ്ടി നല്ലതുതന്നെയെന്നു തോന്നിയിട്ടുണ്ട്‌ ഇതിപ്പൊ.
മഴയെപ്പോഴും നല്ലൊരു സമ്മിശ്രണമാണ് എന്തിനോടും, എപ്പൊഴും. സന്തോഷം, ദുഖം, മരണം, ജനനം, പ്രണയം, വിരഹം, എവിടെയും മഴയ്ക്കതിനോടിഴകിച്ചേരാൻ  കഴിയുന്നുണ്ട്. ചിലപ്പോഴൊക്കെ അത് അധികമായേക്കാം. എങ്കിലുമത് സ്വീകാര്യമായിരിക്കുന്നു ഇന്ന്, ഇന്നലെകളിലും.
ഇന്നത്തെ ദിവസം ഇതോടെ അവസാനിയ്ക്കുവാൻ പോകുന്നു, ആരംഭവും. ജനങ്ങൾക്കുവേണ്ടി നിർമ്മിച്ച ചതുരംഗക്കളങ്ങളെ ഓർമപ്പെടുത്തുന്ന ഇരുനിറങ്ങൾ കൊണ്ടലങ്കരിച്ച സർക്കാരിന്റെ സ്വന്തം വാണിഭശാലയിലേയ്ക്ക്‌ ഞാനും പ്രവേശിച്ചു. നീണ്ട നിരയിലൂടെ ഞാനവർക്കു മുന്നിലേയ്ക്കു ചെന്നു പലരിൽ നിന്നായി സ്വരുക്കൂട്ടിയ കാശ്‌ ഞാനവർക്കു മുന്നിലേക്ക് നീട്ടി.പകരം അയാൾ നൽകിയ വസ്തുവിനു ചുവട്ടിൽ എന്നും കാണാറുള്ളതുപോലെ ആ വാക്യം ഉണ്ടായിരുന്നു.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം
 

23 October 2012

ജനറേഷന്‍



         അവളുടെ കഴുത്തിൽ മറ്റൊരുത്തന്റെ കരങ്ങൾ താലിച്ചരട് ചാർത്തുന്നതു കണ്ടപ്പോൾ വല്ലാത്തൊരു നൊമ്പരം തോന്നി.
         വർഷങ്ങൾ നീണ്ട പ്രണയമായിരുന്നു. ഒരുപാട് സ്നേഹിച്ചിരുന്നു, അവൾ.
         തിക്കും തിരക്കും കൂട്ടി ചുറ്റുമുണ്ടായിരുന്നവരൊക്കെ വയറുനിറയ്ക്കാനായി പാഞ്ഞു. വധൂവരന്മാർ ഉൾപ്പടെ കുറച്ചുപേർ മാത്രം അവിടെ അവശേഷിച്ചു. ഫ്ലാഷുകൾ മിന്നിക്കൊണ്ടേയിരുന്നു. വീഡിയോഗ്രാഫർമാർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു.
സന്തോഷമോ?. ദു:ഖമോ?. മൊണാലിസ ചിത്രം പോലെ അവളുടെ മുഖവും ഒന്നും വെളിപ്പെടുത്തിയില്ല.
"എന്നെയൊന്നു വിളിച്ചാൽ എവിടേയ്ക്കായലും ഞാൻ ഇറങ്ങി വരാം"
വീട്, വീട്ടുകാർ, നാട്ടുകാർ... ഒക്കെയ്ക്കുമുപരി 'ഞാൻ'. നിരവധി ഫ്ലാഷുകൾ തിങ്ങിനിറഞ്ഞപ്പോൾ തീരുമാനം അവളുടെ വീട്ടുകാരുടേതു തന്നെയാകട്ടെ എന്നുറപ്പിക്കേണ്ടി വന്നു.
         ബോറടിക്കുന്നു എന്നു തോന്നിയപ്പോൾ ഫോണെടുത്ത് വെറുതേ കീ പാഡിലൂടെ വിരലോടിച്ചു. എന്തൊക്കെയോ ഐക്കണുകൾ സ്ക്രീനിൽ വന്നുപോയി. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്ത് ലോഗിൻ സെലക്ട് ചെയ്തു.
എന്നോ ഒരിക്കൽ ഇതുപോലെ ഫ്രണ്ട്സിനിടയിൽ നിന്ന് അവളെന്നെത്തേടി, ഏയ് ഞാൻ അവളെത്തേടിയായിരുന്നില്ലേ?. പിന്നീടെപ്പോഴോ അത് പ്രണയത്തിനു വഴിമാറിക്കൊടുത്തു.
പ്രണയം.....?!.
ഇക്കാലത്ത് ആരെങ്കിലും സത്യസന്ധമായി പ്രണയിക്കുമോ?. അങ്ങനെയുണ്ടെങ്കിൽ അവൻ/അവൾ വെറും മണ്ടൻ. യൗവ്വനമാകുമ്പോൾ ആൺപെൺ ഭേദമന്യേ വളയയ്ക്കാനും വളയാനും തുടങ്ങും. ഏറെക്കുറേ പരാജയപ്പെടും, ചിലതൊക്കെ വിജയം കാണും. എന്തിന്?.
         ചിന്തകൾക്ക് ഭാരം കൂടിയെന്ന് തോന്നിയപ്പോൾ മുന്നിലിരുന്ന ആ സൗന്ദര്യ രൂപത്തിലേക്ക് പ്രകാശം തട്ടി തന്റെ റെറ്റിനയിലേക്ക് പതിച്ചു. അപ്പോഴേക്കും മനസ്സിൽ ആ സ്ഥിരം ചോദ്യം കടന്നു വന്നു. എന്തുകൊണ്ടോ ഉത്തരവും ഒപ്പമെത്തി.
"ശ്രമിച്ചാൽ വളയും"
"തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ല. തോൽക്കാൻ തുടങ്ങിയ ഇവിടെനിന്നു തന്നെ......."